ഒരേ സമയം രണ്ട് ബിരുദം നേടാൻ ഓപ്പൺ സർവ്വകലാശാലയിൽ അവസരം

കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാര്ത്ഥികൾക്ക് അതോടൊപ്പം തന്നെ ഓപ്പൺ സർവ്വകലാശാലയിൽ മറ്റൊരു ബിരുദ പാഠ്യ പദ്ധതിക്ക് കൂടി പ്രവേശനം നൽകാൻ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുടെ സിൻഡിക്കേറ്റ് തീരുമാനിച്ചു.

യു.ജി.സി യുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് സർവ്വകലാശാല ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് ഒരേ സമയം രണ്ട് ബിരുദം നേടാൻ തല്പര രായ വിദ്യാര്ത്ഥികൾക്ക് ഓപ്പൺ സർവ്വകലാശാല പ്രദാനം ചെയ്യുന്ന പാഠ്യ പദ്ധതികളിലേക്കാണ് പ്രവേശനം ലഭിക്കുക.

ഈ അധ്യയന വർഷം 23 ബിരുദ ബിരുദാനന്തര പാഠ്യ പദ്ധതികളിലേക്ക് പ്രവേശനം നൽകാൻ സർവ്വകലാശാല തീരുമാനിച്ചു.

ഇതിനു പുറമേ നൈപുണ്യ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകളും ഈ അധ്യയന വർഷം ആരംഭിക്കുന്നതാണ്. ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. പി .എം . മുബാറക് പാഷ അധ്യക്ഷത വഹിച്ചു.