സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കുന്നതിന് കേന്ദ്രം പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി .

തിരുവനന്തപുരം: രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന്‍ കേന്ദ്രസര്‍ക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി.

സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

സ്കൂൾ പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ലഭ്യമാക്കണം. സ്കൂളിലോ തൊട്ടടുത്തോ പ്രവർത്തി സമയത്ത് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നാൽ അതിന് വേണ്ട സൗകര്യം ഒരുക്കണം.

സ്കൂളുകൾ തുറന്ന ശേഷം കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുത്. മാതാപിതാക്കളുടെ സമ്മതത്തോടെയാകണം കുട്ടികൾ സ്കൂളിൽ വരേണ്ടത്.
അടുത്തടുത്തിരിക്കുന്നത് ഒഴിവാക്കാനായി ക്ലാസിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.

വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം എല്ലാവരും മാസ്ക്ക് ധരിക്കണം. പൊതു പരിപാടികള്‍ സ്കൂളിൽ സംഘടിപ്പിക്കരുത്.

വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം.

വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. അല്ലെങ്കിൽ അതിന് തത്തുല്യമായ സാമ്പത്തിക സാമ്പത്തിക സഹായം സ്കൂളുകൾക്ക് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

അറ്റൻഡൻസിൻ്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല, സിക്ക് ലീവിന്റെ കാര്യത്തിലും വ്യക്തത വരുത്തണം.

വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന കാലത്തെ പരീക്ഷകൾ, ഇടവേളകൾ തുടങ്ങി എല്ലാ കാര്യങ്ങളെയും കുറിച്ച് വിശദീകരിച്ച് കൊടുക്കണം.

സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ കുട്ടികളുടെയും പക്കൽ ടെക്സ്റ്റ്ബുക്കുകൾ ഉണ്ടെന്ന് ഉറപ്പാക്കണം.

കൃത്യമായ ഇടവേളകളിൽ വിദ്യാർത്ഥികളിലും അധ്യാപകരിലും മെഡിക്കൽ ചെക്കപ്പ് നടത്തണം.

സ്കൂൾ തുറക്കും മുൻപ് എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി എന്താണെന്ന് ചോദിച്ച് മനസിലാക്കണം.

രോഗബാധിതരായ വിദ്യാർത്ഥികളെയും അധ്യാപകരെയും വീട്ടിൽ ഇരിക്കാൻ പ്രോത്സാഹിപ്പിക്കണം.

ഒരു കൊവിഡ് കേസുണ്ടെന്ന് തോന്നിയാൽ സർക്കാർ വ്യക്തമാക്കിയ പ്രോട്ടോക്കോൾ പ്രകാരം നടപടിയെടുക്കണം.

വീടില്ലാത്ത, ഇതര സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ വന്ന വിദ്യാർത്ഥികളുടെ കാര്യം പ്രാധാന്യത്തോടെ പരിഗണിക്കണം.

ശാരീരികമായി അവശത അനുഭവിക്കുന്നവർ, കൊവിഡ് ബാധ സ്ഥിരീകരിച്ചവർ എന്നിവരുടെ കാര്യവും പ്രാധാന്യത്തോടെ പരിഗണിക്കണം.

തുടങ്ങിയവയാണ്‌ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങള്‍.കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല.